കണ്ണൂർ: ലഹരിക്കെതിരേയുള്ള പോരാട്ടം കടുപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ നർകോട്ടിക് സെല്ലുകൾ വരുന്നു. നിലവിൽ, പോലീസ് ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഡിവൈഎസ്പിമാരുടെ കീഴിലായിരുന്നു ഇവയുടെ പ്രവർത്തനം. എന്നാൽ, ലഹരിയെ തൂത്തെറിയാൻ പോലീസിന്റെ പുതിയ യജ്ഞമായ ‘തൂഫാൻ ദി നർകോ ഹണ്ടിന്റെ’ ഭാഗമായാണ് പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നർകോട്ടിക് സെല്ലുകൾ തുടങ്ങാൻ ശിപാർശ നല്കിയിരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽനിന്നാണ് സിന്തറ്റിക്ക് മയക്കുമരുന്നുകൾ കേരളത്തിലേക്ക് എത്തുന്നതെന്നതിനാൽ ഇതു തടയാൻ അതിർത്തി ചെക്ക്പോസ്റ്റുകളിൽ നർകോട്ടിക് സ്ക്വാഡുകളെയും വിന്യസിക്കും. എക്സൈസ്-കേരള പോലീസ് സംയുക്ത ടീമായിരിക്കും നർകോട്ടിക്ക് സ്ക്വാഡുകളിൽ ഉണ്ടാവുക. സ്കൂളുകളിൽ എസ്പിസിയുടെയും (സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്) കോളജുകളിൽ എൻസിസിയുടെയും നേതൃത്വത്തിൽ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ പ്രത്യേക ടീമുകളെ നിയോഗിക്കുന്നതിനെക്കുറിച്ചും പരിഗണിക്കുന്നുണ്ട്.
നർകോട്ടിക് സെല്ലിന്റെ കീഴിലുള്ള ഡാൻസാഫ് ടീമിനെ വിപുലീകരിക്കും. അംഗങ്ങളുടെ എണ്ണം കൂട്ടി മയക്കുമരുന്ന് പിടികൂടാൻ പ്രത്യേക പരിശീലനം ഇവർക്കു നല്കും. 24 മണിക്കൂറും ഡാൻസാഫ് അംഗങ്ങളുടെ സേവനം ദീർഘിപ്പിക്കും.